Image

Silk Smitha, Priya Raman

പ്രതിഫലത്തിൽ അന്നും മോഹൻലാൽ ഒന്നാമത്, ഞെട്ടിച്ച് സിൽക്ക് സ്മിത

സിനിമകളുടെ വിജയപരാജയങ്ങളുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ പ്രതിഫല തുക നിശ്ചയിക്കുന്നത്. മലയാള സിനിമയിൽ 100 കോടി ആണെങ്കിൽ പാൻ ഇന്ത്യൻ ലെവൽ ചിത്രങ്ങളിൽ അത് 1000 കോടിയാണ്. താരങ്ങളുടെ പ്രതിഫലം അറിയാൻ പ്രേക്ഷകർക്ക് വലിയ താല്പര്യവുമാണ്.


Mohanlal

വർഷങ്ങൾക്ക് മുൻപ് മലയാള സിനിമാ താരങ്ങൾ വാങ്ങിയിരുന്ന പ്രതിഫലത്തെക്കുറിച്ച് അക്കാലത്തെ  മാസികയിൽ പ്രസിദ്ധീകരിച്ച് വന്ന ഒരു  കട്ടിങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, ഇന്ദ്രൻസ് തുടങ്ങി ആ കാലഘട്ടത്തിൽ തിളങ്ങി നിൽക്കുന്ന താരങ്ങളുടെ പ്രതിഫലമാണ് പുറത്തുവന്നിരിക്കുന്നത്.

Babu Antony, Mammootty, Suresh Gopi

മോഹൻലാൽ ആണ് 90 കളിലും പ്രതിഫലത്തിൽ ഒന്നാം സ്ഥാനത്ത്. 15 മുതൽ 20 ലക്ഷം വരെ ആയിരുന്നു അന്ന് മോഹൻലാൽ വാങ്ങിയിരുന്ന പ്രതിഫലം. മമ്മൂട്ടിയാണ് രണ്ടാം സ്ഥാനത്ത്. 15 ലക്ഷം ആണ് മമ്മൂട്ടിയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്ത് സുരേഷ് ഗോപി. 12 ലക്ഷം ആയിരുന്നു സുരേഷ് ഗോപിക്ക് പ്രതിഫലമായി ലഭിച്ചു കൊണ്ടിരുന്നത്. നടി സിൽക്ക് സ്മിതയ്ക്ക് ഒരു ഡാൻസിന് ഒരു ലക്ഷം വീതമായിരുന്നു ലഭിച്ചിരുന്നത്.

നാലാം സ്ഥാനത്ത് മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി ആണ്. 10 മുതൽ 12 ലക്ഷം വരെയാണ് അന്ന് ബാബു ആന്റണിക്ക് പ്രതിഫലമായി ലഭിച്ചത്. 90 കളിൽ ബാബു ആന്റണിയുടെ ആക്ഷൻ സിനിമകൾ തുടർച്ചയായി തിയറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അഞ്ച് മുതൽ ഏഴ് ലക്ഷം വരെ ആയിരുന്നു ജയറാമിന്റെ പ്രതിഫലം.

നടിമാരിൽ ഖുശ്ബുവായിരുന്നു പ്രതിഫലത്തിൽ മുന്നിൽ. അഞ്ച് ലക്ഷമായിരുന്നു ഖുശ്ബുവിന്റെ പ്രതിഫലം. ശോഭനക്ക് രണ്ടര ലക്ഷവും പ്രിയ രാമന് രണ്ട് ലക്ഷവും ഉർവശിക്ക് ഒന്നര ലക്ഷവുമായിരുന്നു പ്രതിഫലത്തുക. രണ്ട് ലക്ഷം ആയിരുന്നു ജഗതി ശ്രീകുമാറിന്റെ പ്രതിഫലം. തിലകനും രാജൻ പി ദേവിനും ഒന്നര ലക്ഷം വീതമായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്.

നരേന്ദ്ര പ്രസാദിന് ഒന്നേകാൽ ലക്ഷമായിരുന്നു അന്നത്തെകാലത്തെ പ്രതിഫലം. ഒരു ലക്ഷം ആയിരുന്നു കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചിരുന്നത്. ജഗദീഷിനും നടി ചിപ്പിക്കും ഒരു ലക്ഷവും വീതം പ്രതിഫലം ലഭിച്ചിരുന്നു. ഒരു ലക്ഷം ആയിരുന്നു ഇന്ദ്രൻസിന്റെ പ്രതിഫലം.

ഇതെല്ലാം ശരാശരി പ്രതിഫലമാണെന്നും ആളുകളും വ്യക്തിബന്ധങ്ങളും അനുസരിച്ച് നിരക്കുകളിൽ മാറ്റം വരാമെന്നും കുറിപ്പിൽ പറയുന്നുണ്ട്. മലയാളത്തിലെ പ്രമുഖ സിനിമാ നിർമാതാക്കളാണ് ഇതിന് ആസ്പദമായ വിവരം നൽകിയതെന്നും കുറിപ്പിൽ പറയുന്നു.